Tuesday, December 15, 2009

ഗൃഹാതുരത്ത്വധ്വനി


കിനാവിന്റെ ജാലകവാതിലൂടെ ഞാന്‍
തേടുന്നു ബാല്യ ഗൃഹാതുരത്ത്വധ്വനി
ദുംന്ദുഭിനാദമുതിര്‍ത്തും മഴമേഘ-
മാലയെ നോക്കിയിരുന്നപുല്പാടവും

അതിലൂടെയോടിക്കളിക്ക്യും മനസ്സിനെ
പോലെയാ കാലിക്കിടാവിന്‍ കുസൃതിയും
അമ്മിഞ്ഞപാലിനോടൊത്തൊരമൃതാകും
അമ്മപശുവിന്റെ ചൂടിളം പാലും

ഓലക്കുടക്കീഴിലൊപ്പംനടക്കവെ
ഏടത്തിചൊല്ലുന്ന നാരായണീയവും
അയലത്തെവീട്ടിലെ കുഞ്ഞുമീനാക്ഷിയും
കണ്‍കളില്‍ കൌതുകമുണരും കടാക്ഷവും

കുന്നത്തെകാവിലെകോമരം തുള്ളലും
ചേലൊത്തരാവങ്ങു ചേരും ഗായത്രിയും
വടക്കേമുറിയിലെ വരിക്ക്യതന്‍ കട്ടിലില്‍
മുത്തശ്ശിയോടൊത്തുറങ്ങാന്‍ കിടപ്പതും

യക്ഷികഥയോര്‍ത്തു ഞെട്ടിത്തെറിച്ചതും
മുത്തശ്ശിയെവട്ടം കെട്ടിപ്പിടിച്ചതും
രാവിലെയാറില്‍കുളിച്ചുകയറുമ്പോള്‍
തീരത്തെ മഞ്ചാടികുരുക്കള്‍ പെറുക്കലും

മുത്തുചിതറിടും നിഷ്കളഭാവത്തിന്‍
ഓര്‍മ്മകളൊഴുകിടും ഗൃഹാതുരത്ത്വധ്വനി.

1 comment:

  1. ശരിക്കും..ഗൃഹാതുര സ്മരണകലുണര്‍ത്തി ഈ കവിത..ആശംസകള്‍..ശ്യാം.. നല്ല പദ വിന്യാസം..

    ReplyDelete