Thursday, May 13, 2010

സങ്കല്‍പ്പം

അനുസ്വാരം കൊണ്ട് പൊട്ടു തൊട്ടു ,
ആശ്ചര്യചിഹ്നങ്ങള്‍ തന്‍ കമ്മലിട്ടു,
ഭാവാത്മകതയാല്‍ കണ്ണെഴുതി,
ചന്ദ്രക്കലയൊന്ന് മുടിയില്‍ തിരുകി,
അര്‍ദ്ധവിരാമങ്ങള്‍ കോര്‍ത്ത പാലക്ക്യാമോതിരം
വിസര്‍ഗങ്ങളാലരപ്പട്ട....ചോദ്യചിഹ്നങ്ങള്‍ ഒന്നിടവിട്ടു ചാര്‍ത്തിയത്...

രാഗങ്ങളാം മുടി കോതിവച്ച്...
പ്രഥമവര്‍ണ്ണങ്ങള്‍ തന്‍ ഉടയാടയണിഞ്ഞ്,
ഏഴുവര്‍ണ്ണങ്ങളും ചേര്‍ത്ത് മുലക്കച്ച കെട്ടി,
അവസാന ബിന്ദു എടുത്ത് ഇടം നുണക്കുഴിയില്‍ കുത്തുമിട്ട് അവളിറങ്ങി...

ഇടക്ക്യൊന്നു നിന്നു കുണുങ്ങി....സ്വയം പറഞ്ഞു.
“ ഞാനെത്ര സുന്ദരിയാണ്, പക്ഷെ എന്നെ ആരും കാണുന്നില്ലല്ലോ . . .! ”
ആരെയോ തേടി അവള്‍ ചലിച്ചു...ചിലങ്കാനാദമുണര്‍ന്നു...

യാത്രക്കൊടുവില്‍ അവള്‍ കണ്ടെത്തി....
തന്റെ നടനതാളത്തില്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തുമൊരു മനസ്സിനെ....
അതിന്‍ തൂലികത്തുമ്പിലൂടെ ഊര്‍ന്നിറങ്ങി ഒരു കവിതയായ് മാറി അവളാത്മസംതൃപ്തി നേടി...!

1 comment: