Thursday, May 13, 2010

കാളിന്ദീ പരിദേവനങ്ങള്‍....


“കാളിന്ദിയും കാമിച്ചിരുന്നു കണ്ണാ...
ചാരെ നിന്‍ വൃന്ദാവനോദ്യാന തീരേ
വെള്ളിമേഘഛായമാലയിട്ടും
നീലനിലാവിലുറങ്ങാതൊഴുകിയും
കാറ്റിനോടൊപ്പം കനവുകള്‍കണ്ടും
കണ്ണീരാല്‍ നിന്‍ തളിര്‍പാദം നനച്ചും.
കാല്‍ത്തളക്ക്യൊത്തു കുണുങ്ങിച്ചിരിച്ചുമീ-
കാളിന്ദിയും കാമിച്ചിരുന്നു കണ്ണാ
കാതരയായ് നിന്നെ കാലങ്ങളോളം....

ചാടുന്ന കുഞ്ഞന്‍ മുയലിനോടൂം
ജലകേളിയാടിടും മാനിനോടും
ചാരെവരും ചെറു കുയിലിനോടും
ചൊല്ലിഞാന്‍ കണ്ണനോടുള്ള പ്രേമം

എന്നെ തലോടിയ പൂങ്കാറ്റിനോടും
അതിലൂടെയൊഴുകുന്ന പൂമണത്തോടും
ചൊല്ലി ഹംസാംഗനത്തോഴിയോടും.
എന്‍ പ്രാണപ്രേമപരിദേവനങ്ങള്‍‍...

എന്നിട്ടുമെന്തേ അവരാരുമിന്നും
കാര്‍വര്‍ണ്ണനോടതു ചൊന്നതില്ല..?
കുട്ടികുസൃതിയില്‍ മറന്നതാണോ..? അതോ..
രാധയെ പേടിച്ചിരുന്നതാണോ..?!!”

“അവതാരലീലക്ക്യു വൃന്ദാവനത്തില്‍ ഞാന്‍
വന്നതു നിനക്കായി മാത്രമല്ലേ .. സഖേ...?
അവതാരബാല്യത്തിന്‍ ആനന്ദനടനവും
കളമൊഴീനിന്‍ശ്വാസകാറ്റില്ലല്ലോ...
നിന്റെ ദൂതന്‍ കുളിര്‍ക്കാറ്റും മറക്കുമോ
എന്റെ പുല്ലാങ്കുഴല്‍നാദ ശ്രുതികളെ....

എന്നുമെന്നും പുലര്‍ക്കാലത്തു നിന്നെ
തലോടിക്കുളിച്ചതും തുടിച്ചു കളിച്ചതും
കുതിച്ചും കുടിച്ചും ലയിച്ചു കിടന്നതും
കാമിനീകാളിന്ദീ നീ മറന്നോ...?

ഗോപികറിയിട്ട് ഗോക്കളെമേച്ചതും
കാനനഛായയില്‍ മൂരികളിച്ചതും
നന്ദകുമാരവും ഗോപാലഭാവവും
നിനക്കായ് ഒളിച്ചു കളിച്ചതല്ലേ..?സഖീ

നിന്റെ കളകളകൊഞ്ചലിലാടിയും
നാഭിയില്‍ എന്‍മുഖം ചേര്‍ത്തുഞാന്‍ വച്ചതും
ചുംബിച്ചുണര്‍ത്താന്‍ ശ്രമിച്ചു ചിരിച്ചതും
നിന്നോടെനിക്ക്യുള്ള പ്രണയദാഹം..സഖേ.

അവതാരലീലകള്‍ തീര്‍ത്തു ഞാന്‍ പിന്നെ
അംബരമായ് മാറി പുണരുകില്ലേ നിന്നെ..!

പ്രേമപരാഗണമോരോന്നുമൊപ്പിഞാന്‍
എന്നിലേക്ക്യംശിച്ചെടുക്കുകില്ലേ..? നിത്യം
ആത്മരാ‍ഗങ്ങള്‍ തന്‍ ആനന്ദലഹരിയാല്‍
മോക്ഷപദങ്ങളില്‍ ചേര്‍ത്തിടാം നിന്നെ.

No comments:

Post a Comment