Tuesday, December 15, 2009

യ ക്ഷി പ്രണയം...!


അന്തരംഗം തുടിക്ക്യുന്നൂ എന്നുകാണും നിന്നെയെന്ന്
എന്നുമെന്നും എന്‍ കിനാവില്‍ വന്നുപോകും ഓമലാളെ
കാറ്റിലാടും കൊന്നപൂവും പാട്ടുമൂളും പൂങ്കുയിലും
കാന്തികാണാന്‍ കാത്തുനില്‍പ്പൂ കാവ്യമൊഴുകും ഇമകള്‍ തേടി.

പൊന്‍പ്രഭാതകിരണമേല്‍ക്കെ ഗാ‍നമോതും തന്ത്രിപോലെ
പൂ നിലാവിന്‍ ചുംബനത്തില്‍ നാണമെഴുതും മേഘമായി
മനസ്സുതന്നില്‍ ചെമ്പകത്തിന്‍ ഗന്ധമേകും പുഷ്പമാകാന്‍
കാത്തിരിപ്പൂ സപ്തരാഗ വീചികള്‍ തന്‍ മണ്ഡപത്തില്‍.

വന്നുപുല്‍കും കാമിനീനിന്‍ കടപ്പല്ലിന്‍ മൂര്‍ച്ഛയുഗ്രം
അഗ്രഭാഗത്താലെടുക്കൂ പിന്‍ കഴുത്തിന്‍ നാഡിയോന്ന്
ദാഹശമന ദാന രക്തം വലിച്ചൂറ്റികുടിക്ക്യുമ്പോള്‍
പിടക്ക്യുമിവന്‍ പ്രേമത്തിന്‍ മൂര്‍ത്തമാം മൂര്‍ച്ഛയില്‍...!

ഗൃഹാതുരത്ത്വധ്വനി


കിനാവിന്റെ ജാലകവാതിലൂടെ ഞാന്‍
തേടുന്നു ബാല്യ ഗൃഹാതുരത്ത്വധ്വനി
ദുംന്ദുഭിനാദമുതിര്‍ത്തും മഴമേഘ-
മാലയെ നോക്കിയിരുന്നപുല്പാടവും

അതിലൂടെയോടിക്കളിക്ക്യും മനസ്സിനെ
പോലെയാ കാലിക്കിടാവിന്‍ കുസൃതിയും
അമ്മിഞ്ഞപാലിനോടൊത്തൊരമൃതാകും
അമ്മപശുവിന്റെ ചൂടിളം പാലും

ഓലക്കുടക്കീഴിലൊപ്പംനടക്കവെ
ഏടത്തിചൊല്ലുന്ന നാരായണീയവും
അയലത്തെവീട്ടിലെ കുഞ്ഞുമീനാക്ഷിയും
കണ്‍കളില്‍ കൌതുകമുണരും കടാക്ഷവും

കുന്നത്തെകാവിലെകോമരം തുള്ളലും
ചേലൊത്തരാവങ്ങു ചേരും ഗായത്രിയും
വടക്കേമുറിയിലെ വരിക്ക്യതന്‍ കട്ടിലില്‍
മുത്തശ്ശിയോടൊത്തുറങ്ങാന്‍ കിടപ്പതും

യക്ഷികഥയോര്‍ത്തു ഞെട്ടിത്തെറിച്ചതും
മുത്തശ്ശിയെവട്ടം കെട്ടിപ്പിടിച്ചതും
രാവിലെയാറില്‍കുളിച്ചുകയറുമ്പോള്‍
തീരത്തെ മഞ്ചാടികുരുക്കള്‍ പെറുക്കലും

മുത്തുചിതറിടും നിഷ്കളഭാവത്തിന്‍
ഓര്‍മ്മകളൊഴുകിടും ഗൃഹാതുരത്ത്വധ്വനി.

Saturday, December 12, 2009

...കൈലാസയാത്ര...

വേദഭാവലയ രാമനാമമതു തേടിടുന്നകുയിലേ...
മണിവീണരാഗരവ വര്‍ണ്ണരാജികളിലാടിടുന്ന മയിലേ...
ഹംസറാണിയവരേന്തിടുന്ന ഹിമനൌകതന്റെ കുളിരില്‍..
കണ്ടുവോ മദനഭസ്മം തീര്‍ത്തൊരാ കണ്ണിലെ പ്രണയബിംബം.

വിശ്വതാളമതു നിന്നു പോയിടും ചഞ്ചലാക്ഷിവിക്ഷേപവും
പ്രണയക്ഷീരവര ധാര ചാര്‍ത്തിടും തുടുത്തമാറിടകണ്‍കളും
സൂര്യകാന്തിയങ്ങേറ്റു മിന്നിടും അരയിലെ നവരത്നവും
കണ്ടുവോ കാലാ‍ന്തകത്തപ നാശകം ഭാവജാലവും
ക്ഷീരസാഗര ശയന മാധവ സോദരി ഉമാശങ്കരി
കൈലാസജീവനം ദേവദേവന്റെ വാമഭാഗമായ് ചേര്‍ന്നതും.
കണ്ടുവോ...
മണിവീണരാഗരവ വര്‍ണ്ണരാജികളിലാടിടുന്ന മയിലേ...
വേദഭാവലയ രാമനാമമതു തേടിടുന്നകുയിലേ...

Friday, December 11, 2009

...നൃത്തശില്പം...


കാവ്യങ്ങളുണരുന്ന കനകച്ചിലങ്കതന്‍
കമനീയ നാദങ്ങള്‍ തേടും മനസ്സിനെ
കാണാതെ പോകുന്ന ക്രൂരമാം കല്ലില്‍
തീര്‍ത്തിരിക്ക്യുന്നതോ ശില്പസൌന്ദര്യം...?

മൃദംഗതാളങ്ങളില്‍ രാഗലാവണ്യമാം
രമണീയ കാഞ്ചന ജ്വാലയുതിര്‍ത്തിടും
ലാസ്യഭാവങ്ങള്‍തന്‍ കാന്തിചേരുന്നൊരു
കനകച്ചിലങ്ക നിന്‍ പാദം മറക്കുമോ..?

തുള്ളിത്തെറിച്ചിടും മണികിലുക്കങ്ങളും
വെള്ളിമേഘസ്വന തിങ്കള്‍ കിനാക്കളും
നടനമാടുന്നൊരീ മണ്ഡപം തന്നിലായ്
ആടാത്തതെന്തുനീ സ്വര്‍ഗ്ഗീയ ശില്പമേ...?

വര്‍ണ്ണങ്ങളേഴും വിതറുന്ന വീഥികള്‍
നിറദീപനാളങ്ങള്‍ തെളിയുന്ന പാതകള്‍
പാദാംഗുലീസ്പര്‍ശമേല്‍ക്കാന്‍ കൊതിക്ക്യുന്നു
എന്നിട്ടുമെന്തിനീ മൌന നൃത്തം സഖേ...?

നിറമാറങ്ങുലയുന്ന നൃത്തപഥങ്ങളും
നീണ്ടകാര്‍ക്കൂന്തലിന്‍ വൃത്തസഞ്ചാരവും
നവരസ ഭാവവര്‍ണ്ണാങ്കിത വദനവും
തേടുന്നു മദനനും സൌന്ദര്യശില്പമേ...!

ചുടലഭദ്രകാളി....!


രക്തവര്‍ണ്ണാങ്കിതഘോരമാംകൂന്തലും
ലോകം നടുക്കിടുമട്ടഹാസങ്ങളും
ക്രൂരനേത്രത്തിലെ തീപ്പൊരിപ്പാറലും
ചുടലയിലാടിടും നടനഭാവങ്ങളും

തൂങ്ങുന്നതലയോട്ടിമാലതന്‍ കണ്ണില്‍
ചുറ്റിപ്പിടക്ക്യുന്ന കരിനാഗക്കൂട്ടവും
തുള്ളും മുലകളില്‍ തട്ടിതെറിക്ക്യുന്ന
കടപ്പല്ലിന്നിടയിലൂടൊഴുകുന്നനാക്കും

കഴുത്തില്‍ പിണഞ്ഞു കിടക്കുന്ന നാഗം
വലിച്ചുകുടിക്ക്യും തടമുലക്കണ്ണും
കൈയ്യിലെകാരിരുമ്പിന്‍ കൊടുവാളതും
ചവിട്ടില്‍ കിലുങ്ങുന്ന ചെമ്പിഞ്ചിലങ്കയും

കത്തുന്നിടംതുടയസ്ഥിയൊരുകയ്യിലും
ഇടമ്പല്ലില്‍കൊരുത്തിട്ട വന്‍ കുടല്‍ മാലയും
കൂന്തലടിച്ചു തെറിക്ക്യും നിതംബവും
അരയിലൊരു ചങ്കിനാല്‍ അലംകാര മാലയും

ചുടലാഗ്നിപടരുന്നകടീതടരോമവും
രാജാധിവെമ്പാല തളയിട്ട കാലും
കത്തുംശവങ്ങളെ കീറിവലിക്ക്യുന്നൂ
ഭദ്രകാളി ചുടലഭദ്രകാളി....!

Monday, June 8, 2009

ആനന്ദഭൈരവി ...


ആനന്ദഭൈരവി രാഗങ്ങളായി ഞാന്‍ നിന്‍ രാഗമേളക്ക്യു കൂട്ടുവരാം
മന്ദാകിനീതീര മന്ദാരമോമന പൂക്കളാല്‍ തീര്‍ത്തൊരു മാലതരാം
വൃന്ദാവനത്തിലെ ശൃംഗാരലോലനാം മന്ദാനിലന്‍ തീര്‍ത്ത കൂട്ടിലേറാം
ചന്ദ്രകാന്തത്തെച്ചുംബിക്ക്യുന്നചന്ദ്രന്റ
െകിരണത്തിനൊത്തൊരു മുത്തമിടാം
........................................
.....................................................( ആനന്ദഭൈരവി....
ആയിരം താരകത്തോഴിമാരൊത്തുനീ ആ‍കാശഗംഗയില്‍ നീരാടുമ്പോള്‍
വിടരുന്നൊരലകളങ്ങായിരം ഞൊറിഞ്ഞുടുത്താനന്ദനൃത്തം ഞാന്‍ കൂടെയാടാം
ആടുമ്പോളായിരം കനകപത്മങ്ങളാല്‍ കാമിനീനിന്നില്‍ ഞാന്‍ തേന്‍ ചൊരിയാം
കനവുകള്‍ തേടുന്ന കാളിന്ദിയാകും നിന്‍ കാര്‍ക്കൂന്തലില്‍ മുങ്ങി ഞാന്‍ രമിക്ക്യാം
........................................
......................................................( ആനന്ദഭൈരവി....
നിന്റെപാല്പുഞ്ചിരിതാളമൊത്തോര്‍മ്മകള്‍ മാരിവില്ലിന്‍ വര്‍ണ്ണമണികിലുക്കും
കുങ്കുമസന്ധ്യനിന്‍ ചെമ്പകചേലൊത്ത കവിളിണകള്‍ രണ്ടും തലോടിനില്‍ക്കും.
മന്മഥനില്‍നിന്നും കടമെടുത്തോമനേ ശൃംഗാ‍രഭാവങ്ങള്‍ നിനക്കുനല്‍കാം
പ്രകൃതിതന്‍ ലാസ്യസൌന്ദര്യങ്ങള്‍ ചാലിച്ചു പ്രിയങ്കരീ നീ തിരിച്ചു നല്‍കൂ...
........................................
...........................................................( ആനന്ദഭൈരവി....

ആനന്ദത്തിന്‍ പൂക്കള്‍...

ആനന്ദത്തിന്‍ പൂക്കള്‍ വിടരും ആരാമം കണ്ടു
ആനന്ദപൂങ്കുളിരലഞോറിയിടും ആറ്റോരം കണ്ടു
ആകാശത്തില്‍ വെണ്മേഘത്തിന്‍ ആമോദം കേട്ടു
ആനന്ദപ്പൂങ്കിളിയേ നിന്നുടെ അഴകും ഞാന്‍ കണ്ടു..............( ആനന്ദത്തിന്‍ പൂക്കള്‍ .....

നിന്റെ പാദസ്വരങ്ങള്‍ കിലുക്കും കാറ്റിന്‍ പാട്ടിന്നീണത്തില്‍
പാതിരാമുല്ലകള്‍ തമ്മില്‍ ചൊല്ലും കിന്നാരം കേട്ടു
പാലൊളിചിന്നി പൂനിലാവു ചൊല്ലും നിന്‍ കഥകേള്‍ക്കേ
പവിഴപ്പളുങ്കു ചിതറും പോല്‍ നിന്‍ പൊട്ടിച്ചിരികേട്ടൂ..................( ആനന്ദത്തിന്‍ പൂക്കള്‍ .....


സൂര്യനെ നോക്കി കൊഞ്ചും താമര അല്ലികളെപ്പോലെ
സ്വര്‍ണ്ണപരാഗത്തമ്പുരു മീട്ടും തിങ്കളിനെപ്പോലെ
കാറ്റില്‍ വിരിയും നടന മയൂര പീലികളെ പ്പോലെ
കനവില്‍ കാണും കാമിനി നിന്നുടെ കടമിഴിയിണരണ്ടും................( ആനന്ദത്തിന്‍ പൂക്കള്‍ .....

Saturday, June 6, 2009

കവിത തന്നെ ജീവിതം
കവിത തന്നെ മരണവും
കവിത തന്നെ കാലചക്രം
കറക്കിടുന്ന ശക്തിയും....!!
.................................................................
കാണുന്നതൊക്കവെ സ്വപ്നമാണെന്നതും
കാണുന്ന സ്വപ്നങ്ങള്‍ സത്യമാണെന്നതും
തോന്നുന്നന്നേരം അതൊന്നുറപ്പിക്ക്യുക
ഭ്രാന്ത്..ഭ്രാന്താണു..ഭ്രാന്താണതെന്ന് ........!!
...................................................
സ്നേഹിപ്പതാരെ ഞാന്‍ ‍....?
സ്നേഹിപ്പതെന്നെ ഞാന്‍
സ്നേഹിപ്പതെന്തിന്ന്‍ ......?
സ്നേഹത്തിനായി............
...................................................................
ശങ്കരന്‍ നെഞ്ചിലെ ശൃംഗാര കുങ്കുമം
തന്റെ തന്റെയെന്നു ശങ്കരീദേവിയും
ദേവതാ ഗംഗയും തമ്മിലായ് കൈലാസ
ശൈലേ കലഹിപ്പതോര്‍ത്തു തൊഴുന്നു ഞാന്‍...
.................................................................
മഴയൊന്നു പെയ്തതും മാക്രികരഞ്ഞതും
മന്ദാരച്ചോട്ടിലെ മുല്ലവിരിഞ്ഞതും
മെല്ലെ നടക്കുന്ന കുഞ്ഞെലി തന്നുടെ
മാംഗല്യയോഗത്തിന്‍ നിമിത്തമത്രേ....!!
.........................................
പണ്ടത്തെ വാനരന്‍
പിന്നെ വാ പോയ് നരന്‍
ഇനിയൊന്നു പോകിലോ
ഹയ്യോ...വെറുമൊരന്‍ ....!!
.....................................................
തുമ്പപ്പൂവിന്‍ തുള്ളല്‍ കണ്ട്
തുമ്പികളെല്ലാം തുള്ളല്‍പഠിച്ചു
തുമ്പികള്‍തന്നുടെ തുള്ളല്‍ കണ്ട്
തുമ്പിക്കൈയ്യന്‍ നിന്നു ചിരിച്ചൂ.......
....................................................................
പദങ്ങളെല്ലാം വിഭോ വരുന്നതല്ലേ ..അത്
പരമാത്മാചൈതന്യ ലീലയല്ലേ....
നമുക്കറിയാത്തതും നമുക്കറിയുന്നതും
നമ്മിലൂടെന്നായൊഴുകി വരും.....!!
...........................................
കെട്ടഴിഞ്ഞുപൊട്ടി
തട്ടിവീണതാണു ഞാന്‍
തൊട്ടിലൊന്നു കെട്ടി
കുട്ടിയാക്കുനെന്നെ......!
....................................................
പോവല്ലേ പോവല്ലേ കൂട്ടുകാരീ
പോവ്വാ‍തിരുന്നാല്‍ കൂട്ടുകൂടാം
പൂവനാം കോഴിതന്‍ കൂവല്‍ കേട്ടാല്‍
പാട്ടു നിറുത്തി പണിക്ക്യു പോകാം
..............................................................................
വെറുതേ ജ്വലിച്ചിടും സൂ‍ര്യന്നു ചുറ്റും
വെറുതേ കറങ്ങുന്ന പന്താണു ഭൂമി
വെറുതേ കറങ്ങുമാ പന്തിന്നു മുകളില്‍
വാശിക്ക്യു പന്തു കളിക്ക്യുന്നു നമ്മള്‍
.......................................................................................................
പോരിക പോരിക പോരാട്ടത്തിനു പ്രേമത്തിന്‍ പടവാളേന്തീ
പോരിക പോരിക വിപ്ലവവീര്യം ആത്മാ‍ര്‍ത്ഥതയില്‍ ചേര്‍ത്തങ്ങ്
പോരിക പോരിക മണ്ണിതില്‍ മാനവ വിത്തുകള്‍ നട്ടുമുളപ്പിക്ക്യാന്‍
പോരിക പോരിക വര്‍ഗ്ഗീയതയെ വെട്ടി ശാസ്ത്രം ഉണര്‍ത്തീടാന്‍
...............................................................
കാത്തിരിപ്പൊന്നങ്ങു തീരുന്ന നാളില്‍
കരിങ്കര്‍ടക കരിനീലരാവില്‍
വെള്ളിടിവെട്ടിഞാന്‍ ഘോരമായ് വന്നിടാം
വങ്കനാം ഒരു വര്‍ഷപാതമായ് മാറി.
..............................................................
നൂറുതികക്ക്യുവാന്‍ ആറൊരു പത്തും
പതിനാറതൊന്നും മൂവട്ടമെട്ടും
ചേര്‍ത്തങ്ങുകൂട്ടി തൊട്ടിലില്‍ കെട്ടി
മാനത്തു നോക്കി പാട്ടൊന്നു പാടാം.....!
................................................................
മൂന്നിനായ് തേടിഞാനുലകങ്ങള്‍ മൂന്നും
മൂന്നുയുഗത്തിലും മൂന്നുകാലത്തിലും
മനസ്സങ്ങുതേടി തളര്‍ന്നോരു നേരം
മൂര്‍ത്തികള്‍ മൂവരും മൂന്നായി വന്നു.
.................................................................
തീയ്യില്‍ കുരുപ്പതും തീയ്യാല്‍ കൊരുപ്പതും
തിങ്കളിന്‍ ശോഭകള്‍ ചാലിച്ചെടുപ്പതും
തങ്കം പൊടിയുന്ന ചിത്രം രചിപ്പതും
തമ്പുരാന്‍ തന്നുടെ തൂലികയാം മനം..
.................................................................
കാമാഗ്ഗ്നിയാല്‍ ജനിച്ചവന്‍
ജഠരാഗ്നിയാല്‍ വളര്‍ന്നവന്‍
ചിതാഗ്നിയില്‍ ലയിപ്പവന്‍
അതിനാലവനൊരു കോപാഗ്നി..!

Tuesday, May 26, 2009

മലയാളം

മലയാളം

കാറ്റിലാടും കൊന്നപ്പൂവിന്‍ പാട്ടിനൊത്തൊരു സംഗീതം
ഓടിവള്ളം ഊഞ്ഞാലാടും ഓളത്തിരയില്‍ സല്ലാപം
തുമ്പതുള്ളും താളമൊത്തു തുമ്പിതുള്ളും മലയാളം
അറബിക്കടലിന്‍ ഓളകൈകള്‍ തേടിയെത്തും സങ്കേതം

ചിങ്ങപ്പുലരിതന്‍ അത്തപ്പൂക്കള വര്‍ണ്ണജാലം മലയാളം
തെങ്ങിന്‍ പൂക്കുലയൊല തെറുത്തു തെയ്യമാടും മലയാളം
കേളികൊട്ടും മലയാളം കഥകളിയാടും മലയാളം ​
തിങ്കള്‍ നിലാവിന്‍ തൊടുകുറിതൊട്ട് മോഹിനിയാടും മലയാളം

മാമലമേലെ മയിലാട്ടത്തിന്‍ ചുവടുകള്‍ വക്ക്യും മലയാളം
ഓതിരകടകകളരികളുണരും കേരളത്തിന്‍ മലയാളം
നിളയുടെ പുളിനത്തോടിനടക്കും കാവ്യനര്‍ത്തകി മലയാളം ​
കാമുകിയായി കന്നടത്തില്‍ മുത്തമിട്ടൊരു മലയാളം

മാരിവില്ലെന്‍ മലയാളം മന്ദാരപ്പൂ മലയാളം
മഞ്ചാടിക്കുരു തട്ടി നടക്കും മഞ്ഞക്കിളിയുടെ മലയാളം ​
ചെമ്പടയുണരും മലയാളം തായമ്പകയുടെ മലയാളം
കുടകള്‍ മാറും പൂരത്തട്ടിന്‍ ശബളിമയേറും മലയാളം ​

കവിതകളൊഴുകും മലയാളം കാര്‍ത്തിക ദീപം മലയാളം
ഹരിശ്രീ തന്നില്‍ സംസ്ക്കാരത്തിന്‍ മാറ്റൊലിചിന്നും മലയാളം

കവിത...!!


കനവോ കവിത... കരളോ കവിത...?
കാറ്റിനു കളിയാം കിന്നാരമോ...?
കാലം കാണും കണ്ണിന്നു കണ്ണാം
കന്മദമുണരും മനമോ കവിത...?

സങ്കല്പത്തിന്‍ പല പല വര്‍ണ്ണം
രാഗം തീര്‍ക്കും നൂലില്‍ കോര്‍ക്കും
സുന്ദര ഗന്ധം നുകരാനെത്തും
വണ്ടിനു തേനായ് മാറും കവിത

ഹൃദയം തന്നുടെ ഗീതം കവിത
കാ‍മിനിമാരുടെ മോഹം കവിത
ദുഃഖങ്ങള്‍ തന്‍ ഗാനം കവിത
മൌനം തന്നുടെ ലയനം കവിത

മതിതന്‍ മയൂര നടനം കവിത
മേദിനിതന്നുടെ നാദം കവിത
വാക്കുകള്‍ പെയ്യും മേഘം കവിത
വികാരവര്‍ണ്ണനാ ഭാവം കവിത....!!

Monday, May 18, 2009

മുറപ്പെണ്ണ്.....



ഉണ്ടായിരുന്നെങ്കിലോര്‍മ്മകള്‍ മേയ്യുന്ന
തീരത്തു കൂട്ടിനായൊരുമുറപ്പെണ്ണ്..
ഉണ്ടായിരുന്നെങ്കില്‍ ബാല്യകാലത്തിന്റെ
നൊമ്പരം പങ്കിട്ടെടുക്കുന്ന കണ്ണ്...

കണ്ണോടുകണ്ണിമയനങ്ങാതെനോക്കവെ
പ്രാണന്‍ പിടക്ക്യുന്നൊരനുരാഗനോവ്
കരളന്നു തേടിയൊരു തിങ്കള്‍ നിലാവ്
അണിയുന്നു കൃഷ്ണതുളസിതന്‍ കതിര്

കാവില്‍ കൊളുത്തിയൊരു ദീപലാസ്യങ്ങളായ്
ലയനതാളങ്ങളില്‍ ഭാവരാഗങ്ങളായ്
രാവിന്‍ മുത്തശ്ശി കഥകേട്ടുറങ്ങാന്‍
ഉണ്ടായിരുന്നെങ്കിലൊരുമുറപ്പെണ്ണു

കതിരവന്‍ തന്നുടെ പ്രഭാതകിരണങ്ങളില്‍
മുങ്ങുക്കുളിച്ചുവരുന്നോരു പെണ്ണ്
പെണ്ണ്...പ്രകൃതി തന്‍ പരിഭവം തീര്‍ത്തിടും
ഭാവജാലങ്ങള്‍തന്‍ മൂര്‍ത്തരൂപം

തറവാട്ടുമുറ്റത്തെന്‍ കുങ്കുമപറനിറ-
ക്ക്യൊപ്പമൊരുനെയ് വിളക്കേന്തിവന്നീടുവാന്‍
എന്തേതന്നില്ല ഈശനീജന്മം
ഈറനുടുത്തുവരും ഒരുമുറപ്പെണ്ണ്.....

മുറപ്പെണ്ണിനൊരു കുറിമാനം

ഓര്‍ത്തിരിക്ക്യുന്നുഞാനിന്നുമന്നെന്നിലായ

പാതിവിടര്ന്നൊരാ പ്രണയ ദളങ്ങളെ....
കാറ്റിലൂടൊഴുകുമെന്‍ കണ്ണിന്‍ പരാഗണം
ഏറ്റുവാങ്ങുന്ന നിന്‍ കണ്ണിമപീലിയെ...

ഓര്‍ത്തിരിക്ക്യുന്നുവെന്‍ കനവിലൂടൊഴുകിയ
നിന്നിളം കൂന്തലിന്‍ സ്പര്‍ശഭാവങ്ങളെ...
രോമാഞ്ചകമ്പളം കൊണ്ടെന്നെ മൂടിടും
നിന്റെചെന്താമര ചുണ്ടിന്‍ വിതുമ്പലും .....

ഓര്‍ത്തിരിക്ക്യുന്നു നിന്‍ പാദസ്വരത്തിന്റെ
കൊഞ്ചലോടൊത്തൊരാ കിളികള്‍ കൊഞ്ചൂന്നതും
മാഞ്ചോട്ടിലൂഞ്ഞാലിലാടുന്നനിന
്നെ
കുതിര്‍ത്തുവാനെത്തുന്ന പൂമഴത്തുള്ളിയും ...

ഉടയാടയൊട്ടിപിടിച്ചുള്ള നില്പും
നോട്ടവും കണ്ണിലെ നാണത്തിന്‍ ദീപവും
ഇന്നെന്റെഓര്‍മ്മയില്‍ അഗ്നിയായ് മാറിടും
ബാല്യമാം കാല സ്മൃതിതന്‍ പഥങ്ങളും

ഓര്‍ത്തിരിക്ക്യുന്നുവാ കാലങ്ങള്‍ പോയതും
കാടിന്‍ കയങ്ങളില്‍ മുങ്ങിക്കുളിച്ചതും ..
മൈനകളോടൊത്തു പാടിനടന്നതും
പാട്ടുകേട്ടമ്മമാര്‍ കുഞ്ഞടിതരുന്നതും ..

ഓര്‍ത്തിരിക്ക്യുന്നു ഞാന്‍ കൌമാരസ്വപ്നങ്ങള്‍
പൂവിട്ടനാളിലെ പൊന്‍ പ്രഭാജാലവും .....
നിന്നിലായ് പ്രകൃതി തന്‍ തൊടുകുറിയിട്ടതും
എന്നില്‍ വീണന്നൊരാ കൂച്ചുവിലങ്ങതും ..

ഓര്‍ത്തിരിക്ക്യുന്നു ഞാന്‍ ജീവിതചക്രം
തിരിയവേയകലുന്ന ജന്മബന്ധങ്ങളും
ദൂരെനിന്നെങ്ങിലും കാണാന്‍ കൊതിക്ക്യവേ
വാടിക്കൊഴിയുന്നെന്‍ പ്രണയദളങ്ങളും ....

Thursday, May 14, 2009

സ്നേഹം ....?!!

ഇന്നലെയുമിന്നും നാളയും നാം
തേടുന്നു സ്നേഹത്തിന്‍ പരിലാളനം
കാ‍ണുന്നു ക്രൂരമാം പാരിടത്തില്‍
വിങ്ങുന്നസ്നേഹത്തിന്‍ മൃതിവിലാപം

മക്കളെ കൊല്ലുന്ന അമ്മയെപ്പോല്‍
അമ്മയെ തള്ളുന്ന മക്കളെപ്പോല്‍
സ്നേഹം ഒരു മരണഗീതമായിട്ട-
വനിയില്‍ നിണം ചേര്‍ന്നൊഴുകിടുന്നൂ.

വഞ്ചനത്തോണിതുഴയുന്നവര്‍ തന്‍
മുഖം മൂടിയായിന്നു മാറുന്നൂ സ്നേഹം
പതിതര്‍ തന്‍ അന്നത്തില്‍ കൈയ്യിടുന്നോര്‍
പാടുന്നൂ സ്നേഹത്തിന്‍ സങ്കീര്‍ത്തനം

ആത്മാര്‍ത്ഥ സ്നേഹത്തിന്നുള്ളറകള്‍
മാറൂന്നൂ സ്വാര്‍ത്ഥമാം കല്ലറയായ്
സമ്പത്തിന്‍ മഞ്ഞവെളിച്ചത്തിന്നായ്
സ്നേഹത്തിന്‍ പുഞ്ചിരികാത്തു നില്പൂ.

മാറുന്നലോകത്തു മാറുന്ന സ്നേഹം
മാറാപ്പുപോലെ തൂങ്ങുന്നുസ്നേഹം
മാറിലെ ചൂടേറ്റുറങ്ങുന്നകുഞ്ഞും
മാറിടും മാനവ സ്നേഹം മറന്നു

പകരം കൊടുക്കും പണത്തിന്നു സ്നേഹം
പരിചയംതന്നിലൊരുപചാര സ്നേഹം
പ്രണയത്തിന്‍ ഭാണ്ഡത്തില്‍ എണ്ണുന്ന സ്നേഹം
ഇനിയെന്നുകാണുമീ നിസ്വാര്‍ത്ഥ സ്നേഹം....?

Tuesday, May 12, 2009

Wednesday, May 6, 2009

അര്ദ്ധനാരീശ്വരം


പ്രേമഭാജനത്തെ പകുത്തങ്ങെടുത്തിട്ടു
പരമേശ്വരന്‍ തീര്ക്കുമര്ദ്ധനാരീശ്വരം
പാപികള്ക്കേറ്റം ഭയംകൃതമെങ്ങിലും
പരിചിതില്‍ പ്രണയത്തിന് മൂര്ത്തഭാവം ....!!

കാലഭേരി


വാക്കാമിരുതലവാളിനാല്‍ പ്രകൃതിതന്‍
തീക്കുണ്ഡമദ്ധ്യത്തിലങ്കം കുറിച്ചവന്‍
അന്തരാളങ്ങളില്‍ കൈയ്യിട്ടു ഭൂമിതന്‍
ചുടുജീവരക്തം വലിച്ചങ്ങെടുത്തവന്‍

ജ്വാലയെവെട്ടിപ്പകുത്തങ്ങു മാര്‍ത്താണ്ഡ
മണ്ഡലം ചുറ്റീട്ടലറിക്കുതിപ്പവന്‍
വാനം പകുത്തവന്‍ വിണ്ണില്‍ ലയിച്ചവന്‍
വിസ്മയക്കാഴ്ചകളൊക്കെ പടച്ചവന്‍

പാതാളഫലകങ്ങള്‍ കൂട്ടിയടിപ്പിച്ച്
മേഘം നനക്ക്യും തിരയൊന്നുതീര്‍ത്തവന്‍
കൊടുങ്കാറ്റിന്നിണചേരും പേമാരിയായവന്‍
ദിഗന്തം നടുക്കിടും വിദ്യുത്പ്രവാഹന്‍


ധരണിതന്‍ മാറില്‍ പിടിച്ചങ്ങുടച്ചൊ-
രായിരം ജന്മങ്ങള്‍ തീര്‍ത്തങ്ങെടുപ്പവന്‍
ശ്വാസം കൊടുപ്പവന്‍ അതിനെയെടുപ്പവന്‍
വിധിയെ കരാളമാം കൈകളില്‍ കോര്‍ത്തവന്‍

ശൈവകണ്ഠത്തിലെ കാളസര്‍പ്പം ഇവന്‍
ശക്തിതന്നുജ്ജ്വല കാമരൂപം കാലം .

Tuesday, May 5, 2009

ബാലാദിത്യന്‍

അരുണകിരണ വര്‍ണ്ണ പ്രഭാശോഭിതം
കളകളകിളിനാ‍ദ സംഗീതപൂരിതം
ഗഗനഭാവം പീതവര്‍ണ്ണലാഞ്ചിതം മനോഹരം
നിദ്രവിട്ടുണര്‍ന്നിടുന്ന ബാലരൂപസൂര്യനും

ചക്രവാളമാരുതന്റെ തഴുകിടുന്ന കൈകളും
ചക്രവാകപക്ഷിതന്റെ പ്രേമനയനപതനവും
ചക്രവേഗം തീര്‍ത്തിടുന്ന ധാത്രിതന്‍‌നിശ്വാസവും
ചേര്‍ന്നിടുന്നകറ്റിടാന്‍ അര്‍ക്കബാല്യദുഃഖവും

ആദിയന്തകാരണന്‍ അനന്തശക്തി പ്രോജ്ജ്വലന്‍
ഉദിച്ചിടുന്നനേരമൂര്‍ജ്ജ രാഗരശ്മി കീര്‍ത്തനം
പാടിടുന്ന സ്വര്‍ണ്ണമേഘ താ‍ളമൊത്തങ്ങാടിടും
സാഗരത്തിന്മേലെയുള്ള വര്‍ണ്ണരാജിവിസ്മയം

ബാലനാം ആദിത്യനെപ്പുണര്‍ന്നിടും ഗായത്രിയും
ബാലനാം ഗണപതിക്ക്യേകിടുന്ന ഹോമവും
സപ്തവര്‍ണ്ണ അശ്വരഥ വേഗ പ്രവേഗവും
സപ്തരാഗവീചികള്‍ തന്‍ ഗംഗാപ്രവാഹവും

കുഞ്ഞിളംദിവാകര കടാക്ഷമേറ്റുണര്‍ന്നിടും
കുഞ്ഞുവീരശൂരനാം കുരുവിതന്‍ കിടാങ്ങളും
പൂക്കളും പുഴകളും പുലര്‍ക്കാല തുമ്പിയും
പൂന്തേന്നുണ്ണാനെത്തിടുന്ന മൂളനാം ഭ്രമരവും

നാണമേറും ഹംസറാണി രാജനളദൂതിയും
നടനമാടി നീങ്ങിടുന്ന ചിത്രശലഭക്കൂട്ടവും
നൃത്തവാദ്യ നാട്ട്യ ക്ഷേത്ര ദേവതാദി വൃന്ദവും
താരരാജബാലകന്‍‌തന്‍ നിത്യ കളിക്കൂട്ടുകാര്‍

അരുണകിരണ വര്‍ണ്ണ പ്രഭാശോഭിതം
കളകളകിളിനാ‍ദ സംഗീതപൂരിതം
ഗഗനഭാവം പീതവര്‍ണ്ണലാഞ്ചിതം മനോഹരം
നിദ്രവിട്ടുണര്‍ന്നിടുന്ന ബാലരൂപസൂര്യനും

കലിക...........................................



വിടരാന്‍ കൊതിച്ചിടും മൃദുലമാം ഇതളിന്റെ
സല്ലാപം കേട്ടുറങ്ങുന്നതാണോ കലിക..
പടരാന്‍ കൊതിച്ചിടും പരാഗരേണുക്കള്‍തന്‍
ഗീതികള്‍ കേട്ടു മയങ്ങുന്നതോ കലിക..

ഇന്നലെ വന്നൊരു പുത്തനാം കതിരിനു
മാനം മകുടമായ് ചേര്‍ത്തതാണോ കലിക..
കാര്‍മുകില്‍ മാലകള്‍ വെള്ളിമണിത്തുള്ളിയാല്‍
താളം ​പിടിക്ക്യുന്ന തിങ്കളാണോ കലിക..

കവിതതന്‍ കാളിന്ദിയൊഴുകാന്‍ തുടങ്ങവേ
കാത്തിരിക്ക്യുന്നോരു കാമുകിയോ കലിക
പ്രണയിനി തന്നുടെ ഭാവരാഗങ്ങളെ
കാണാതൊളിപ്പിച്ചു വച്ചതാണോ കലിക

ഹരിതവര്‍ണ്ണങ്ങള്‍ തന്‍ പ്രകൃതിജാലത്തിലെ
തൊടുകുറിയായി മരുവുന്നതോ കലിക
കാവ്യം തന്‍ നവരസ നടനങ്ങള്‍ കാണുവാന്
ഏകാന്ത തടവുകാരന്‍ തീര്‍ത്ത കലിക..

സൌഹൃദത്തിന്നിളം ​തെന്നലില്‍ ചാഞ്ചാടി
സ്വപ്നങ്ങളാം നിറക്കൂട്ടുകള്‍ ചാലിച്ചു
സാഹിത്യ സൌരഭ്യമെങ്ങും പരത്തി
മെല്ലെയൊരു പുഷ്പമായ് വിരിയുന്ന കലിക......