Thursday, May 13, 2010

മൂകാംബികേ ദേവി സംഗീതലോലേ


മൂകാംബികേ ദേവി സംഗീതലോലേ
മൂന്നുലകങ്ങള്‍ക്കുമാശ്രയം നീയേ..
മൂകാസുരഭീതിനാശിനീ തായേ
വാഗ്വിലാസപരിപോഷിണീ മാതേ.

മൂര്‍ത്തികള്‍ മൂവ്വരും മൂന്നുഗുണങ്ങളും
മുപ്പത്തിമുക്കോടി ദേവഗണങ്ങളും
തൊട്ടുവണങ്ങിടും പാദാംഗുലീ-
നഖകാന്തിയെന്നില്‍ചൊരിയേണമംബികേ

മന്വന്തരങ്ങളും മാറിമാറിപ്പുണര്‍ന്നൊ-
ഴുകിടുംകുടജാദ്രി തന്‍ തപം പോലെ
ജന്മാന്തരങ്ങളില്‍ പതറാതെഞാനും
നമിക്ക്യുന്നു ജ്ഞാനാംബികേ നിന്നെ നിത്യം.

രാഗങ്ങളൊഴുകുന്ന ഓംകാരമുതിരുന്ന
സൌപര്‍ണികാസ്വരകീര്‍ത്തനം പോല്‍
താളത്തിലാടി ഭജിക്ക്യുന്നു ദേവീ
വീണാധരീ മോക്ഷദായിനീ നിന്നെ....

സര്‍വ്വപാപങ്ങളും ഭസ്മീകൃതം തവ
ഭക്തിയാല്‍ ജ്ഞാനാഗ്നിരൂപേ ശിവേ
പത്തിന്ദ്രിയങ്ങളും ബുദ്ധിയും ചിത്തവും
മാതംഗകന്യേ നിനക്കര്‍പ്പിതം.

നിന്നിലേകാഗ്രമാം ധ്യാനമല്ലേ ദേവീ
ജന്മാന്തരങ്ങള്‍ തന്നന്ത്യ ബിന്ദു
ആകയാലംബികേ മമ ജീവനും തവ
രൂപലയനത്തിനഭിവാഞ്ചിതം.

കാളിന്ദീ പരിദേവനങ്ങള്‍....


“കാളിന്ദിയും കാമിച്ചിരുന്നു കണ്ണാ...
ചാരെ നിന്‍ വൃന്ദാവനോദ്യാന തീരേ
വെള്ളിമേഘഛായമാലയിട്ടും
നീലനിലാവിലുറങ്ങാതൊഴുകിയും
കാറ്റിനോടൊപ്പം കനവുകള്‍കണ്ടും
കണ്ണീരാല്‍ നിന്‍ തളിര്‍പാദം നനച്ചും.
കാല്‍ത്തളക്ക്യൊത്തു കുണുങ്ങിച്ചിരിച്ചുമീ-
കാളിന്ദിയും കാമിച്ചിരുന്നു കണ്ണാ
കാതരയായ് നിന്നെ കാലങ്ങളോളം....

ചാടുന്ന കുഞ്ഞന്‍ മുയലിനോടൂം
ജലകേളിയാടിടും മാനിനോടും
ചാരെവരും ചെറു കുയിലിനോടും
ചൊല്ലിഞാന്‍ കണ്ണനോടുള്ള പ്രേമം

എന്നെ തലോടിയ പൂങ്കാറ്റിനോടും
അതിലൂടെയൊഴുകുന്ന പൂമണത്തോടും
ചൊല്ലി ഹംസാംഗനത്തോഴിയോടും.
എന്‍ പ്രാണപ്രേമപരിദേവനങ്ങള്‍‍...

എന്നിട്ടുമെന്തേ അവരാരുമിന്നും
കാര്‍വര്‍ണ്ണനോടതു ചൊന്നതില്ല..?
കുട്ടികുസൃതിയില്‍ മറന്നതാണോ..? അതോ..
രാധയെ പേടിച്ചിരുന്നതാണോ..?!!”

“അവതാരലീലക്ക്യു വൃന്ദാവനത്തില്‍ ഞാന്‍
വന്നതു നിനക്കായി മാത്രമല്ലേ .. സഖേ...?
അവതാരബാല്യത്തിന്‍ ആനന്ദനടനവും
കളമൊഴീനിന്‍ശ്വാസകാറ്റില്ലല്ലോ...
നിന്റെ ദൂതന്‍ കുളിര്‍ക്കാറ്റും മറക്കുമോ
എന്റെ പുല്ലാങ്കുഴല്‍നാദ ശ്രുതികളെ....

എന്നുമെന്നും പുലര്‍ക്കാലത്തു നിന്നെ
തലോടിക്കുളിച്ചതും തുടിച്ചു കളിച്ചതും
കുതിച്ചും കുടിച്ചും ലയിച്ചു കിടന്നതും
കാമിനീകാളിന്ദീ നീ മറന്നോ...?

ഗോപികറിയിട്ട് ഗോക്കളെമേച്ചതും
കാനനഛായയില്‍ മൂരികളിച്ചതും
നന്ദകുമാരവും ഗോപാലഭാവവും
നിനക്കായ് ഒളിച്ചു കളിച്ചതല്ലേ..?സഖീ

നിന്റെ കളകളകൊഞ്ചലിലാടിയും
നാഭിയില്‍ എന്‍മുഖം ചേര്‍ത്തുഞാന്‍ വച്ചതും
ചുംബിച്ചുണര്‍ത്താന്‍ ശ്രമിച്ചു ചിരിച്ചതും
നിന്നോടെനിക്ക്യുള്ള പ്രണയദാഹം..സഖേ.

അവതാരലീലകള്‍ തീര്‍ത്തു ഞാന്‍ പിന്നെ
അംബരമായ് മാറി പുണരുകില്ലേ നിന്നെ..!

പ്രേമപരാഗണമോരോന്നുമൊപ്പിഞാന്‍
എന്നിലേക്ക്യംശിച്ചെടുക്കുകില്ലേ..? നിത്യം
ആത്മരാ‍ഗങ്ങള്‍ തന്‍ ആനന്ദലഹരിയാല്‍
മോക്ഷപദങ്ങളില്‍ ചേര്‍ത്തിടാം നിന്നെ.

സങ്കല്‍പ്പം

അനുസ്വാരം കൊണ്ട് പൊട്ടു തൊട്ടു ,
ആശ്ചര്യചിഹ്നങ്ങള്‍ തന്‍ കമ്മലിട്ടു,
ഭാവാത്മകതയാല്‍ കണ്ണെഴുതി,
ചന്ദ്രക്കലയൊന്ന് മുടിയില്‍ തിരുകി,
അര്‍ദ്ധവിരാമങ്ങള്‍ കോര്‍ത്ത പാലക്ക്യാമോതിരം
വിസര്‍ഗങ്ങളാലരപ്പട്ട....ചോദ്യചിഹ്നങ്ങള്‍ ഒന്നിടവിട്ടു ചാര്‍ത്തിയത്...

രാഗങ്ങളാം മുടി കോതിവച്ച്...
പ്രഥമവര്‍ണ്ണങ്ങള്‍ തന്‍ ഉടയാടയണിഞ്ഞ്,
ഏഴുവര്‍ണ്ണങ്ങളും ചേര്‍ത്ത് മുലക്കച്ച കെട്ടി,
അവസാന ബിന്ദു എടുത്ത് ഇടം നുണക്കുഴിയില്‍ കുത്തുമിട്ട് അവളിറങ്ങി...

ഇടക്ക്യൊന്നു നിന്നു കുണുങ്ങി....സ്വയം പറഞ്ഞു.
“ ഞാനെത്ര സുന്ദരിയാണ്, പക്ഷെ എന്നെ ആരും കാണുന്നില്ലല്ലോ . . .! ”
ആരെയോ തേടി അവള്‍ ചലിച്ചു...ചിലങ്കാനാദമുണര്‍ന്നു...

യാത്രക്കൊടുവില്‍ അവള്‍ കണ്ടെത്തി....
തന്റെ നടനതാളത്തില്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തുമൊരു മനസ്സിനെ....
അതിന്‍ തൂലികത്തുമ്പിലൂടെ ഊര്‍ന്നിറങ്ങി ഒരു കവിതയായ് മാറി അവളാത്മസംതൃപ്തി നേടി...!

ഹരിതാഭസംരക്ഷണം


അന്ധകാരത്തിന്റെ അന്തരാളത്തിലൊ -
രുജ്ഞാനമിന്നല്‍ പിണറായി മാറൂ
ഹരിതാഭയെ പറിച്ചെറിയുന്ന മര്‍ത്ത്യന്റെ
ഹൃദയത്തിലറിവിന്റെ മഴുവായിയേറൂ

ചൊല്ലണം സഹജീവിയാണിതു സോദരാ
നാളെ നിന്‍ മക്കള്‍ക്കു വെള്ളം കൊടുപ്പവര്‍
മഴയെവരുത്തവര്‍ തണലേവിരിപ്പവര്‍
ശുദ്ധമാം വായുവാല്‍ പ്രാണനെ പോറ്റവര്‍

എന്തിന്നു ദുഷ്ടാ..?!ആ‍ര്‍ത്തിവിട്ടൊന്നു നീ
ശുദ്ധ ശ്വസന സുഖത്തെയൊന്നോര്‍ക്കൂ
നനവിനെയോര്‍ക്കൂ തളിരിനെയോര്‍ക്കൂ
പരിശുദ്ധവെള്ളം കുടിപ്പതൊന്നോര്‍ക്കൂ

സ്നേഹത്തെയോര്‍ക്കൂ ത്യാഗത്തെയോര്‍ക്കൂ
ഔഷധമഹിമകള്‍ ഓരോന്നുമോര്‍ക്കൂ
നാളെയും നമ്മളെ നാമാക്കി നിര്‍ത്തിടും
പ്രകൃതിയാം പരസ്പര ബന്ധത്തെയോര്‍ക്കൂ

അന്ധകാരത്തിന്റെ അന്തരാളത്തിലൊ -
രുജ്ഞാനമിന്നല്‍ പിണറായി മാറൂ
ഹരിതാഭയെ പറിച്ചെറിയുന്ന മര്‍ത്ത്യന്റെ
ഹൃദയത്തിലറിവിന്റെ മഴുവായിയേറൂ .
-- ഒരു മരം.

...കവിത്വം...!!


പണ്ടാരം...!! ...സഹിക്ക്യാന്‍ പറ്റാത്തോണ്ടാ...

മൂക്കുകുത്തിച്ച്
കഴുത്തൊടിച്ച്
നട്ടെല്ലൊന്നു വലിച്ച് കുടഞ്ഞും നോക്കി....ഇല്ല.. രക്ഷയില്ല..!

വലിച്ചു നീട്ടി...
വെട്ടിച്ചുരുക്കി..
നെഞ്ചുപിളര്‍ന്ന് ചങ്കൂമാറ്റി വച്ചു നോക്കി....ഇല്ല..രക്ഷയില്ല..!

ഓരോ അംഗങ്ങളും വെട്ടി
തരം തിരിച്ച് മാറ്റി
ചെര്‍ത്തുവച്ചു നോക്കി.....ഇല്ല ...രക്ഷയില്ല....!!

ഒരു തുള്ളി ജീവന്‍ വന്നിട്ടില്ല,,,,!!... വരുന്നമട്ടുമില്ല...!!

ഒരിക്ക്യല്‍ കൂടി....അവസാനമായ്.....
വാലില്‍ പിടിച്ച് കറക്കി
താഴത്തടിച്ചു മലര്‍ത്തി
ഒരനക്കവുമില്ല....ഇവന്‍ ഉത്തരാധുനീകനോ..?! അതോ ദക്ഷിണായനനൊ...?!

ഇപ്പോഴാണെല്ലാം മനസ്സിലായത്
പണ്ട് ക്ലാസ്സിലിരുന്ന് കുത്തിവരച്ചതിന്
കാലന്തോമ്മാസാറ് വച്ച് തന്ന പണിയാണെന്നിലെ കവിത്വമെന്ന്.....!!

പണ്ടാരം .... സഹിക്ക്യാന്‍ പറ്റാത്തോണ്ടാ.....!!

കപ്പലണ്ടി.


കാശിയില്‍ ചെന്നു ചേരണമെന്നായിരുന്നൂ ആഗ്രഹം...

എത്തിപ്പെട്ടതോ വറചട്ടിയില്‍...

ഉപ്പും മുളകും ചേര്‍ത്ത് എണ്ണയിലിട്ട് പൊരിച്ചു..

ഇപ്പോഴിതാ അംഗുലീപരിലാളനമേറ്റ്

ചാക്രിക ചലനങ്ങളുടെ ഇടയിലേക്ക്....... ക്രും ... ശുഭം..!

- കുഞ്ഞുകപ്പലണ്ടി.

...അനുരാഗനാളം...


ആഷാഢ പൌര്‍ണ്ണമി നാളിലിന്നോമലേ
ആയിരം ദീപങ്ങള്‍ ഞാന്‍ തെളിക്ക്യാം
അതിലൊരനുരാഗ നാളമായ് നീ സഖീ
എന്‍ മുന്നിലാടിക്കളിക്ക്യയില്ലേ...

തളിരിളംകാറ്റിലങ്ങാടകള്‍ വീശി നീ-
യൊരുമോഹിനീ ഭാവമാടിടുമ്പോള്‍
നിന്റെ മന്ദസ്മിത പ്രഭയിലീനാളങ്ങ-
-ളാകവെ നാണിച്ചു പോവതില്ലേ.

മാനത്തു തിങ്കള്‍ മുഖം മറച്ചീടുമ്പോള്‍
നിന്‍ മുഖമെന്നിലായ് ചേര്‍ക്കുകില്ലേ തളിര്‍-
ശൃംഗാരരാഗങ്ങളാലിന്നു നീയെന്നില്‍
കുളിര്‍മഴയായൊന്നു പെയ്യുകില്ലേ..

നീലവര്‍ണ്ണാഭമാം പൂര്‍ണ്ണനിലാ‍വില്‍ നീ
സ്വര്‍ണ്ണവര്‍ണ്ണത്തിരയായിടുമ്പോള്‍
നിത്യവും പ്രേമ സങ്കല്‍പ്പങ്ങളോടൊത്ത്
ആനന്ദനര്‍ത്തകനായിടും ഞാന്‍...!

Wednesday, April 28, 2010

Saturday, March 27, 2010

Wednesday, March 10, 2010

വിധിയറിയാത്തൊരു കുഞ്ഞന്‍ പൂച്ച..!


പന്ത്രണ്ടാനകളലറിക്കൊണ്ട-
ങ്ങുറഞ്ഞുതുള്ളുന്നതിന്റെ നടുവില്‍
പാട്ടും പാടിമലര്‍ന്നുകിടപ്പൂ
വിധിയറിയാത്തൊരു കുഞ്ഞന്‍ പൂച്ച..!

എങ്ങോട്ടോടും..?ചുറ്റിലുമാന-
ക്കാലുകളന്തക നൃത്തത്തില്‍..
ഇടക്ക്യുപൊടിയെവലിച്ചു മാറ്റി
കടന്നുപോകും തുമ്പിക്കൈ...!

അടിച്ചുകൊണ്ടാല്‍ തെറിച്ചു-
ചെന്നിട്ടടുത്ത കാലില്‍ പതിച്ചിടും
നിലത്തുമുത്തി കഴുത്തുളുക്കി
തെറിച്ചുപിന്നേം പറന്നിടും..

കുത്തും കൊമ്പിന്‍ തുമ്പില്‍പ്പെട്ടാല്‍
ചെന്നീടും പാതാളത്തില്‍
പള്ളകള്‍കീറി പതയും വന്ന്
പാതിമരിച്ചുകിടന്നീടും

തമ്മില്‍ഭേദം പാട്ടും പാടി
മലര്‍ന്നു മണ്ണില്‍ കിടപ്പല്ലേ...?
എങ്ങാനും ഒരു ഭാഗ്യക്കീറാല്‍
ഒറ്റച്ചവിട്ടില്‍ തീര്‍ന്നീടും..!

കണികാണണം കണ്ണാ കണികാണണം നിന്നെ


കണികാണണം കണ്ണാ കണികാണണം നിന്നെ
കണികാണണം കള്ളച്ചിരികാണണം
കായാമ്പുവര്‍ണ്ണനിന്‍ കണ്ണില്‍ തുളുമ്പുന്ന
കള്ളനോട്ടങ്ങളും കണികാണണം...

വെണ്ണകട്ടുണ്ണിതന്‍ മഞ്ഞപ്പട്ടാടയും
തുള്ളിക്കളികളും കണികാണണം
ഏഴുവര്‍ണ്ണപ്പീലികള്‍ വീശിയാടിടും
നിന്റെ പൊന്നോടക്കുഴല്‍ കാണണം
കാണണം എത്രകണ്ടാലും മതിവരാ
കമനീയ ഭാവം കണികാണണം..

കണികാണണം കണ്ണാ കണികാണണം നിന്നെ
കണികാണണം കള്ളച്ചിരികാണണം
കായാമ്പുവര്‍ണ്ണനിന്‍ കണ്ണില്‍ തുളുമ്പുന്ന
കള്ളനോട്ടങ്ങളും കണികാണണം...

Monday, March 1, 2010

മലയാളം മനമയൂരനൃത്തം

മരതക മാമല കാ‍റ്റുചൊല്ലി
മലയാളം കുളിരുള്ള ലളിതോദ്യാനം
മാരിവില്ലേഴുപട്ടുടുത്തുചൊല്ലി
മലയാളം വര്‍ണ്ണ മയൂരനൃത്തം

പൂന്തേനണിഞ്ഞു പാല്പൂവുചൊല്ലീ
മലയാളം മാമനമധുരരാ‍ഗം
പുഴകള്‍ ചൊല്ലി തളിരോലചൊല്ലി
തുമ്പയെ ചുംബിച്ച തുമ്പി ചൊല്ലി

ചൊല്ലിയോളത്തളയിട്ടോടിവള്ളവും
ചൊല്ലി തൃക്കര്‍ത്തിക ദീപാവലികളും
ചൊല്ലി തിങ്കള്‍നോമ്പെടുക്കും തുളസിയും
തുള്ളുന്ന തിറതെയ്യ കോമരക്കോലവും

വള്ളംകളികളും തുള്ളല്‍ കഥകളും
ചൊല്ലുന്നുമാറ്റെഴും മലയാള ശീലുകള്‍
ചേരുന്നു ഭാരത പൈതൃകപക്ഷിതന്‍
ചേലൊത്തചിറകിലൊരു മലയാളത്തൂവലായ്
മലയാളത്തനിമതന്‍ ഒരു വര്‍ണ്ണത്തൂവലായ്..

Saturday, February 27, 2010












ഇന്റെര്‍നെറ്റ്


അതുകണ്ടിതുകണ്ടാകെ വലഞ്ഞു
നെറ്റിതുദൈവമേ പറ്റിച്ചല്ലോ...!
തലയങ്ങിട്ടത് അത്യന്തത്തിന്‍
അത്യന്തം ഗുരുതരമാം ലോകം

കിട്ടുമ്മനമതിലോര്‍ത്താലെന്തും
ഉന്നം നോക്കി കുത്തുകൊടുത്താല്‍
ദൂരശ്രവണി കണ്ണന്‍ ക്യാമറ
കലികാലത്തിന്‍ വൈഭവമേ..

പെണ്ണിനു പെണ്ണ് പല പല ലീലകള്‍
പാരില്‍ പാട്ടിന്‍ പാലാഴി
പണ്ടേകാണാനോടിനടന്ന
പല പല പടനിരവേറൊന്ന്

ചിന്തകള്‍ നോക്കിയിരിപ്പിതൊരു ജനമിതില്‍
നാളത്തെ മറുപടികള്‍ക്കായ്
വിവരം വേണോ വരമതുവേണോ...?
എല്ലാം ‘വല‘യില്‍ സുസ്സുലഭം.

ഒരുചങ്ങാതി ഓണ്‍ലൈനായ്
അച്ഛനുമമ്മക്ക്യോഡര്‍ കൊടുത്തു....!!

Sunday, February 21, 2010

കാവ്യമാല്യം


കാത്തിരിക്ക്യുന്നു ഞാന്‍ കാലങ്ങളായിനിന്‍
കമനീയമാം കാവ്യചാരുതയിലൊഴുകാന്‍
കാണുന്നു കനവിന്റെ കവിതകള്‍ വിരിയുന്ന
കാമിനീ നിന്നുടെ കടമിഴിക്കോണുകള്‍...

സ്വപ്നചിത്രങ്ങളില്‍ പ്രേമഭാവങ്ങള്‍ തന്‍
സിന്ദൂരവര്‍ണ്ണങ്ങള്‍ നീ നിറച്ചു
നിന്റെമൈലാഞ്ചികരയിട്ടകൈകളില്‍
അക്ഷരഗംഗാപ്രവാഹങ്ങള്‍ തേടിഞാന്‍

ആദ്യാക്ഷരങ്ങള്‍ തന്‍ ആനന്ദനൃത്തത്തില്‍
അനുപമേ നിന്നകകാന്തിഞാന്‍ കണ്ടു...
ആയിതള്‍ചുണ്ടിലും നനുകവിള്‍തടത്തിലും
കണ്ടുഞാനായിരം ഭാവങ്ങളലകളായ്

ആശയനൂലിഴ പൊട്ടുമ്പോളൊഴുകുന്ന
കണ്ണീരിനക്ഷരകണങ്ങളും കണ്ടുഞാന്‍
പുഞ്ചിരി രാഗത്തിനോടൊത്തു ചിതറിടും
ശ്രുംഗാരലോലമാം പദങ്ങളും കണ്ടുഞാന്‍

കണ്ടുഞാനായിരം കാതങ്ങള്‍ താണ്ടിനീ‍
ഏതോപദത്തിനായ് തപത്തിനു പോയതും
താളംവിളക്കുവാന്‍ ചൂളം വിളിക്ക്യുന്ന
ഓലക്കുരുവിയെ ഓരത്തുവച്ചതും

കാണുന്നുഞാന്‍ സഖീ തേന്‍ വണ്ടുമൂളുന്ന
നേരത്തു ശ്രുതിചേര്‍ത്തു പാടിനോക്കുന്നതും
പാടവരമ്പിലൂടോടുമ്പോള്‍ നിറകതിര്‍
വരിയില്‍ നിന്നൊരുവരി നീയുതിര്‍ത്തുന്നതും

സുഖരസസംഗീത ധാരയായ് മാറിടും
സുന്ദരസങ്കല്പപുഷ്പങ്ങള്‍ കോര്‍ത്തൊരാ
കാവ്യമാല്യം നീയെന്നിലണിയുന്നതും
നീയാകുമക്ഷരത്തില്‍ ഞാന്‍ ലയിപ്പതും.

...!“““...നാം...”””!...


അതല്ല നാ മിതല്ല നാ
മിതല്ല നാ മതല്ല നാം
ശുദ്ധമായ ബ്രഹ്മബോധ
മൊന്നുമാത്രമാണു നാം

ആദിയന്തരൂപമല്ല
അന്തരംഗഭാവമല്ല
നിര്‍മ്മലത്ത്വമേറിടുന്ന
സത്യബോധമാണു നാം

ഇന്ദ്രിയത്തിലോടിയെത്തും
സുന്ദരങ്ങളല്ല നാം
കണ്ണിനെ കുതിര്‍ത്തിടുന്ന
കാവ്യഗംഗയല്ല നാം

മനസ്സിലങ്ങുലാത്തിടുന്ന
ചിന്താഭാരമല്ല നാം
ബുദ്ധിയില്‍ പ്രകാശമോതും
യുക്തിദീപമല്ല നാം

രാവിലും പകലിലും
കാലമായി സാക്ഷിയാം
എന്റെയെന്നു തോന്നിടുന്ന
ഭാവമാത്രയല്ല നാം

അതല്ല നാ മിതല്ല നാ
മിതല്ല നാ മതല്ല നാം
ശുദ്ധമായ ബ്രഹ്മബോധ
മൊന്നുമാത്രമാണു നാം

...സംഗീതം...


നീലാംബരി രാഗമദ്ധ്യേകൊരുത്തൊരാ
പുഷ്പപദങ്ങള്‍ തന്‍ നൃത്തവര്‍ണ്ണധ്വനി
ഏകുന്നുവകതാരില്‍ ആയിരം അലകളായ്
സ്വരരാഗ സംഗീതസ്വര്‍ഗ്ഗീയനിര്‍ധരി...

കര്‍ണ്ണപഥങ്ങളിലൂടെയങ്ങൊഴുകിടും
ആനന്ദധാരയെ കാത്തിനിപ്പെന്മനം
ജീവിതധാരതന്‍ സമ്പൂര്‍ണ്ണ ലയനം
സാദ്ധ്യമാക്കും പ്രിയശാരദാ കീര്‍ത്തനം

ശിഖരമുപേക്ഷിച്ചങ്ങോളത്തിലാടി
ഒഴുകുന്ന കുഞ്ഞില തളിരുകള്‍ പോലെ
താളത്തിലാറാടി നീങ്ങുന്ന വാക്കുകള്‍
തീര്‍ക്കുന്നു ആത്മാവിലാനന്ദനടനം

ശ്രുതിയിലായ് സുന്ദരസങ്കല്‍പ്പരമണവും
വാദ്യഘോഷങ്ങള്‍ തന്നകമ്പടിനാ‍ദവും
മാറ്റെഴുംവാക്കിന്റെ മര്‍മ്മരഗീതവും
ചേര്‍ക്കുന്നു ചിത്തത്തിലാമോദഭാവം..

സ്വരങ്ങള്‍ഭാവങ്ങളെ ചുംബിച്ചുണര്‍ത്തവേ
ഉണരുന്നു ആയിരം താരക രേഖകള്‍
ചേരുന്നുഅവയെല്ലാം ആന്തരാഗത്തിന്‍
അനുപമമാം ആസ്വാദനമാത്രയില്‍...

ഞാന്‍ എന്ന പ്രഹേളിക...

ഞാന്‍ എന്ന പ്രഹേളിക തേടി ഞാന്‍
നാളുകളേറെയായ് അലയുന്നുവെന്നില്‍
എന്നന്തരംഗത്തിലുണരുന്നൊരലയായി
ഉത്തരം തേടുന്ന ഞാനെന്ന ചോദ്യം..!

കണ്ണാണോ ഞാന്‍ , അല്ല കണ്ണെന്റെയല്ലേ...
കയ്യാണോ ഞാന്‍ , അല്ല കയ്യ്യെന്റെയല്ലേ..
ആ‍കുന്നുവോ പ്രാണനാം വായുഞാന്‍
ആവില്ല അതുവന്നു പോവതല്ലേ..?

പഞ്ചപ്രകാരമാം ഭൂത പ്രകൃതിയോ
പഞ്ചീകരണഫല സ്ഥൂല ദേഹമോ
ദേഹനിയന്താവാം ബുദ്ധിചൈതന്യമോ
അതിനൊക്കെയാധാരമാം ശുദ്ധബോധമോ...

ലോകത്തിലുണ്ടു ഞാന്‍ സ്വപ്നത്തിലുണ്ടു ഞാന്‍
അറിയുന്നു ഗാഢമാം നിദ്രാസുഖത്തെയും
അറിവിന്‍ കണങ്ങളെ രേഖപ്പെടുത്തുന്ന
നാലാമനാം നിത്യ സാക്ഷിയോ ഞാന്‍..?

Thursday, February 18, 2010

ബാല്യകാല സഖി.


കട്ടും കൈയ്യിട്ടെടുത്തും കടല
പ്പരിപ്പു ഞാന്‍ കൊണ്ടന്നു തന്നതല്ലേ സഖീ....
എന്നിട്ടുമെന്തിന്നു കരിങ്കൂവളമിഴി
കൂര്‍പ്പിച്ചു നീയെന്നെ നോക്കിടുന്നൂ....

അരയാല്‍ ചുവട്ടിലെ പെട്ടികടയിലെ
ആടികളിക്കുന്ന പാവക്കുരങ്ങനും
അമ്മയറിയാതെ പപ്പടവടയൊന്നും
നിനക്കായ് ഞാന്‍ കൊണ്ടു തന്നതല്ലേ...?

കപ്പലണ്ടി ചെക്കന്റെ നോട്ടത്തില്‍
നിന്നും ഞാന്‍ നിന്നെരക്ഷിച്ചതല്ലേ...
എന്നിട്ടുമെന്തിനു കാവടിപൂരത്തി
ന്നിടയിലൂടെന്നെ നീ തുറിച്ചുനോക്കീ...?

ചെണ്ടമേളത്തിനോടൊത്തങ്ങു തുള്ളീതും
ആനയെതൊട്ടത്തും നിനക്കു വേണ്ടി
ഏടത്തിചെവിയില്‍ പിടിച്ചു തിരിച്ചപ്പോള്‍
നുണകള്‍ പറഞ്ഞതും നിനക്കു വേണ്ടി

ആരോടും പറയല്ലേ ആരോടും പെണ്ണേ
ആദ്യമായ് തന്നൊരാ ചെറുചുംബനം......

Sunday, February 14, 2010

രാത്രി ഒരു കാമിനി.


ഇനിയും വരും രാത്രികള്‍ പകലിനെ തേടി...
പണ്ടേ കൊതിച്ചൊരാ പ്രിയനെ തേടി..
ഇന്നും പിടിതരാതൊഴിഞ്ഞങ്ങു പോയൊരാ
പ്രാണന്റെ നാഥനാം പകലിനെ തേടി...

പ്രിയന്റെ ചൂടിന്‍ പരിഹാരമായവള്‍
അമ്പിളികുളിരുമായ് വീണ്ടും വരും
കൂന്തലില്‍ താരക പൂക്കളോടെ
നിലാ നീല ഭസ്മക്കുറികളോടെ...

മെല്ലെ മനസ്സിനെ ഉണര്‍ത്തുന്ന പകലിന്റെ
കാമിനി നിദ്രയെ ചേര്‍ക്കുന്ന മോഹിനി...
പുലരിയില്‍ കിളികുല സ്വരങ്ങള്‍ വിളിച്ചാലും
ഒരുമാത്രനില്‍ക്കാതെ പോയിടും രാത്രി...

എങ്കിലും സന്ധ്യേ എന്തേ നീ ഇന്നും
ചൊന്നില്ല പകലിനോടിവളുടെ പ്രേമം...?
അതോ..ഇവളറിയാതെ നീ ഇടവേള നേരത്ത്
തീര്‍ന്നുവോ പകലിനു തോഴിയായി..?!